ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി ദൃക്സാക്ഷി സുകുമാരന്‍. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതെന്ന് സുകുമാരന്‍ പറഞ്ഞു.
സുകുമാരന്റെ പ്രതികരണം: ”പുലര്‍ച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് നിലവിളി കേട്ടത്. നോക്കിയപ്പോള്‍ ഒരാള്‍ കൊച്ചിനെ കൊണ്ട് പോകുന്നത് കണ്ടു. അയല്‍വാസികളായ കുട്ടികള്‍ അല്ലെന്ന് മനസിലായി. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകള്‍ പരിശോധിച്ചു. പിന്നെയാണ് റോഡിലൂടെ കൊച്ച് ഓടി വരുന്നത് കണ്ടത്. നഗ്നയായ നിലയിലായിരുന്ന കുട്ടിയെ വീട്ടിലെത്തിച്ച ശേഷം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.”
”തിരച്ചില്‍ നടത്തുന്നതിനിടെ രണ്ടരയോടെയാണ് കുട്ടി റോഡിലൂടെ ഓടി വരുന്നത് കണ്ടത്. ആളെ തിരഞ്ഞ് പാടത്തിന് സമീപത്ത് എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. ഉടന്‍ വീട്ടിലെത്തിച്ച ശേഷം പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ കൊണ്ടുപോയ ആളെ തിരിച്ചറിഞ്ഞിട്ടില്ല.” എന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച പരിസരവാസിയുടെ പ്രതികരണം:
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ചാത്തന്‍പുറത്തായിരുന്നു സംഭവം. അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒന്‍പതു വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മലയാളിയായ പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കുട്ടിയും ദൃക്സാക്ഷിയും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് എസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക