സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിർവ്വഹണവും പ്രശ്ന പരിഹാരവും ഉറപ്പാക്കാനുമാണു സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ചു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ മേഖലാതല അവലോകന യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഈ മേഖലാ യോഗങ്ങൾ തുടർ പ്രക്രിയയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കായി 26നു ചേർന്ന തിരുവനന്തപുരം മേഖലാതല അവലോകന യോഗം വിജയകരമായിരുന്നെന്നും തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മേഖലാതല അവലോകന യോഗം ചേരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിസഭ ആകെ നേരിട്ട് പങ്കെടുത്താണു മേഖലാതല അവലോകനം നടക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. അതിദാരിദ്ര്യ നിർമാർജനം, ലൈഫ്, ആർദ്രം, വിദ്യാകിരണം, ഹരിത കേരള മിഷൻ എന്നീ മിഷനുകൾ, ദേശീയ പാത, മലയോര ഹൈവേ, തീരദേശ പാത എന്നിവയടക്കം പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികൾ, കോവളം-ബേക്കൽ ഉൾനാടൻ ജലഗതാഗതം, മാലിന്യമുക്തകേരളം എന്നിവയാണ് യോഗങ്ങളിൽ പൊതുവായി അവലോകനം ചെയ്തു തീരുമാനങ്ങളിലെത്തുന്നത്. ജില്ലയുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർമാർ കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങളും പരിഗണനാ വിഷയമാണ്.
വികസനവുമായി ബന്ധപ്പെട്ടു ജില്ലകളിൽ തടസപ്പെട്ട് കിടക്കുന്നവയോ പുരോഗതിയില്ലാത്തതോ ആയ വിവിധ പദ്ധതികളും ചർച്ചചെയ്യുന്നുണ്ട്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. സംസ്ഥാന തലത്തിൽ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ തടസപ്പെട്ടുകിടക്കുന്ന പദ്ധതികളുണ്ടാകും. ഇവയൊക്കെ പരിഹരിക്കാനുള്ള ഇടപെടലുകൾ മേഖലാ അവലോകന യോഗത്തിന്റെ ഭാഗമായി ഗാരവമായി ചർച്ച ചെയ്യുന്നുണ്ട്. സമയബന്ധിതമായി തീർപ്പാക്കാനുള്ള ഇടപെടലാണ് നടക്കുന്നത്. ഭരണാനുമതി കിട്ടാനുള്ള പദ്ധതികൾ ഉണ്ടെങ്കിൽ ഭരണാനുമതി ലഭ്യമാക്കാൻ നടപടിയെടുക്കുന്നുണ്ട്. മേഖലാ അവലോകന യോഗങ്ങളിലേക്കായി 14 ജില്ലകളിൽ കണ്ടെത്തിയ, 265 വിഷയങ്ങളിൽ 241 എണ്ണം ജില്ലാതലത്തിൽ തന്നെ പരിഹാരം കണ്ടു. സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ടതായി 703 വിഷയങ്ങളാണ് വന്നത്. ജൂലൈ മധ്യത്തോടു കൂടി ആരംഭിച്ച പ്രക്രിയയാണ് ഇത്. പരിമിതമായ സമയത്തിനുള്ളിൽ പ്രശ്ന പരിഹാരത്തിൽ കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കാനായത്. ഈ ഉദ്യമത്തിൽ പഠിച്ച പാഠങ്ങൾ ഭാവിയിൽ സമാനമായ പ്രക്രിയകൾ കാര്യക്ഷമമായി നടപ്പിലാക്കാൻ പ്രചോദനമാണ്. വകുപ്പ് സെക്രട്ടറിമാരുടെ പ്രത്യേക ശ്രദ്ധ, പ്രശ്ന പരിഹാരം വേഗത്തിലാക്കാൻ നല്ല തോതിൽ സഹായിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക