കൊച്ചി: പൊലീസുകാർക്ക് വിദ്യാഭ്യാസം മാത്രം പോര സാമാന്യ ബുദ്ധി കൂടി വേണമെന്ന് ഹൈക്കോടതി. എല്ലാ കേസുകളും കോടതി മുന്പാകെ വിചാരണ ആവശ്യമില്ലെന്നും പൊലീസിന്റെ സാമാന്യബുദ്ധി പ്രയോഗിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയുന്ന നിരവധി കേസുകൾ ഉണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇലക്ടിക് പോസ്റ്റിൽ താമര ചിഹ്നം പതിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതി വിമർശനം. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി രോഹിത് കൃഷ്ണ നൽകിയ ഹർജിയിലാണ് ഉത്തരവ്.
കേസിലെ പ്രതി നഷ്ടം വരുത്തിയത് 63 രൂപയാണ്. 63 രൂപയുടെ പൊതു സ്വത്ത് നഷ്ടപെടുത്തിയ കേസിന് കോടതികൾ എത്ര സമയം പാഴാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇത്തരത്തിൽ കേസെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏതെങ്കിലും റിഫ്രഷ്മെന്റ് ക്ലാസിന് (തൊഴിൽപരമായ നവീകരണത്തിനുള്ള ക്ലാസ് ) വിടണമെന്നും പറഞ്ഞ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിധിയുടെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്കു നൽകാനും നിർദ്ദേശിച്ചു. “വിദ്യകൊണ്ട് അറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ” എന്ന പൂന്താനത്തിന്റെ വരികൾ ഇവിടെ പ്രസക്തമാണെന്നും ബെഞ്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക