കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ധനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്നതിനെ പറ്റി അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാൻ ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വത്തിന് നിര്‍ദ്ദേശം നല്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഈ നിര്‍ദേശം.
ഗുരുവായൂര്‍ ദേവസ്വത്തിലെ പണം ദേശസാല്‍കൃത ബാങ്കുകളില്‍ മാത്രം നിക്ഷേപിക്കാൻ നിര്‍ദ്ദേശം നല്‍കണം. ദേവസ്വം വക സ്വത്ത് വകകള്‍ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണം. ദേവസ്വം വക ഭൂമിയിന്മേലും സര്‍വേ നടത്തണം എന്നിങ്ങനെയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.
തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹര്ജിക്കാരൻ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ സ്വമേധയാ നടപടി ആവശ്യപ്പെട്ടും ഹര്ജിക്കാരൻ നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു.
“ഗുരുവായൂരപ്പന്റെ ധനത്തിന്റെ 60 ശതമാനത്തോളം ദേശസാല്‍കൃത ബാങ്കുകളിലും , ബാക്കി ഷെഡ്യൂള്‍ഡ് ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത് ” എന്നാണ് ദേവസ്വം വക്കീല്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഗുരുവായൂര്‍ ദേവസ്വവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസും ഈ കേസുമായി ലിങ്ക് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു.
കേരള ഹൈക്കോടതിയിലെ പ്രശസ്തനായ അഭിഭാഷകനും ബാർ കൗൺസിൽ മെമ്പറുമായ കെ.ആർ രാജ്കുമാറും ജഗദീഷ് ലക്ഷ്മണും ആർ.കെ രാഗേഷും നന്ദന ബാബുവും ശ്രീലക്ഷ്മി പി.എസ് ഉം ചേർന്നാണ് കോടതിയിൽ ഹാജരായത്. കേസ് വീണ്ടും പരിഗണിക്കാൻ അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക