ജിദ്ദ: ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയ സാഹചര്യത്തില്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്) ജിദ്ദയില്‍ അടിയന്തിര യോഗം തുടങ്ങി. 57 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇസ്രായേലിനെതിരായ ഇസ്ലാമിക രാജ്യങ്ങളുടെ നിലപാട് യോഗത്തില്‍ തീരുമാനിക്കുമെന്നാണ് വിവരം.
അസാധാരണ വംശീയ ഉന്മൂലന വേദിയായി പലസ്തീന് മാറുന്നുവെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യോഗത്തില്‍ കുറ്റപ്പെടുത്തി. വംശഹത്യയാണ് ഗാസയില്‍ നടക്കുന്നതെന്ന് പലസ്തീന് വിദേശകാര്യ മന്ത്രി വിമര്‍ശിച്ചു. ആശുപത്രിക്ക് നേരെ ഇസ്രായേല്‍ ബോബിട്ടത് മനപൂര്‍വമാണ്. അത് ചെയ്യുമെന്നവര്‍ മുന്നേ പ്രഖ്യപിച്ചിരുന്നതാണ്. ഇസ്രായേലിന് സമ്മതം കൊടുത്തവരും ആയുധം കൊടുത്തവരും ഇതില്‍ കുറ്റക്കാരാണ്. കാടന്‍ നിയമമാണ് ഇസ്രായേല്‍ ഫലസ്തീനെതിരെ പ്രയോഗിക്കുന്നത്. ഓരോ മിനിറ്റിലും ഇസ്രായേല്‍ കൊല്ലുന്നത് 15 പലസ്തീനികളെയാണെന്ന് വിദേശകാര്യമന്ത്രി വിമര്‍ശിച്ചു.
അന്താരാഷ്ട്ര നിയമം പാലിച്ച് പരിഹാരത്തിലെത്താനല്ല ഇസ്രായേല്‍ ശ്രമിച്ചതെന്നും ഇസ്രയേലിന് എന്തു ചെയ്യാനുള്ള അവസരം ലോകരാഷ്ട്രങ്ങള്‍ സൃഷ്ടിച്ചു കൊടുത്തുവെന്നും പലസ്തീന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പുതിയ സ്ഥലങ്ങള്‍ ഇന്നലെയും ഇസ്രായേല്‍ കയ്യേറിയെന്നും പ്രതിരോധമെന്ന പേരില്‍ ഇസ്രായേല്‍ ചെയ്തു കൂട്ടുന്നത് തടയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പലസ്തീന്റെ കൂടെ നിന്നതിന് സൗദി അറേബ്യയോട് നന്ദിയുണ്ടെന്നും പലസ്തീന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക