ബെംഗളൂരു: ഇലക്ട്രിക് വാഹന മേഖലയില്‍ അധിക നിക്ഷേപം പ്രതീക്ഷിച്ച് കര്‍ണാടക. മേഖലയില്‍ 25000കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയതായി കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീല്‍ അറിയിച്ചു. ഗവേഷണത്തിനും വികസനത്തിനുമായി 15,000 കോടി രൂപയുടെ അധിക നിക്ഷേപം പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. 25,000 കോടി രൂപയുടെ നിക്ഷേപത്തില്‍ ബാറ്ററി പാക്ക്, സെല്‍ നിര്‍മ്മാണം, ഘടക നിര്‍മ്മാണം, യഥാര്‍ത്ഥ ഉപകരണങ്ങളുടെ നിര്‍മ്മാണം (ഒഇഎം), ചാര്‍ജിംഗ്, ടെസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ഉള്‍പ്പെടുന്നു.
ബെംഗളൂരു കാമ്പസിലെ ജെഎസ്എസ് അക്കാദമി ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷനില്‍ (ജെഎസ്എസ്എടിഇ-ബി) സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിള്‍ മൊബിലിറ്റി സെന്റര്‍ ഓഫ് എക്സലന്‍സ് ആന്‍ഡ് ഇന്നൊവേഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം ഇവികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
7-ലധികം ഓട്ടോ ഒഇഎമ്മുകള്‍, 50-ലധികം ഓട്ടോ കോമ്പോണന്റ് നിര്‍മ്മാതാക്കള്‍, 45-ലധികം ഇവി സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ ആസ്ഥാനമാണ് സംസ്ഥാനമെന്ന് മന്ത്രി പറഞ്ഞു. ഇവി ഡൊമെയ്നിലെ പരിശീലനം, ഗവേഷണം, നവീകരണം, തൊഴില്‍ ശക്തി വര്‍ധിപ്പിക്കല്‍, സംരംഭകത്വത്തിനായി ബിരുദധാരികളെ തയ്യാറാക്കല്‍, ആഗോളതലത്തില്‍ പ്രസക്തമായ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുക, സഹകരണ പങ്കാളിത്തം വളര്‍ത്തുക, ഇന്‍കുബേഷനും നൈപുണ്യ വികസനവും വാഗ്ദാനം ചെയ്യുന്നതിനുള്ള ഒരു കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കുമെന്ന് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക