കണ്ണൂര്‍: മുംബൈ പോലീസും സിബിഐ ഉദ്യോഗസ്ഥരുമാണെന്ന് വിശ്വസിപ്പിച്ച് 56 ലക്ഷം രൂപ തട്ടിയെടുത്ത് അജ്ഞാത സംഘം. തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തിയാണ് പൈസ തട്ടിയെടുത്തത്. തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിള്‍ റോഡ് ശ്രീശൈലത്തിലെ എസ്. ഗണേഷ് കുമാറിന്റെ (64) പരാതിയിലാണ് അജ്ഞാത സംഘത്തിന്റെ പേരില്‍ കേസെടുത്തത്.
ഇന്ത്യന്‍ സെക്യൂരിറ്റി ആക്ട് പ്രകാരം അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് സംഘം ഭീഷണി മുഴക്കിയതായി പരാതിയില്‍ പറയുന്നു. ഗണേഷ് കുമാര്‍ മൊറാഴയിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 19 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഫ്സി എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ഭീഷണിപ്പെടുത്തി ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചതായാണ് പരാതി.
ഗണേഷ് കുമാറിന്റെ സിം കാര്‍ഡ് എടുത്തയാള്‍ രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ദുരുപയോഗം ചെയ്തതിന്റെ അന്വേഷണത്തിലാണെന്നാണ് ആള്‍മാറാട്ട സിബിഐ സംഘം പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കേസില്‍ ഒന്നാം പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തു വാങ്ങിയതെന്നാണ് ഗണേഷ് കുമാര്‍ പരാതിയില്‍ പറയുന്നത്. പരാതയിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക