വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് 5 സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട സുപ്രീംകോടതി അന്തരീക്ഷ മലിനീകരണം തടയാൻ സ്വീകരിച്ച നടപടികളുടെ വിശദമായ കണക്ക് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ഏറ്റവും നല്ല സമയങ്ങളിൽ പോലും ഡൽഹിയിൽ പുറത്തിറങ്ങാൻ സാധിക്കാത്ത തരത്തിൽ മലിനീകരണം ബുദ്ധിമുട്ടുണ്ടാക്കി എന്ന അഭിപ്രായപ്പെട്ട ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഭാവി തലമുറയിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും എന്നും ചൂണ്ടിക്കാട്ടി. വിളകൾ കത്തിക്കുന്നതാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് എന്ന് പറഞ്ഞ ബെഞ്ച് വർഷംതോറും സംഭവിക്കുന്ന ആവർത്തന സ്വഭാവമുള്ള ഗുരുതര പ്രശ്നമായി മലിനീകരണം മാറി എന്നും പറഞ്ഞു.
ശക്തമായ കാറ്റാണ് മലിനീകരണത്തിന്റെ മറ്റൊരു കാരണം എന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകന് ശക്തമായ ഭരണകൂടക്കാറ്റ് ആണ് ഇവിടെ വേണ്ടത് എന്നായിരുന്നു കോടതി മറുപടി നൽകിയത്. ഒരാഴ്ച സമയം സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ച കോടതി നവംബർ 7ന് കേസ് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക