ക്യാന്‍സര്‍ വിദഗ്ധനെന്ന പേരില്‍ ചികിത്സിച്ച് തട്ടിപ്പ് നടത്തിയ ആള് പിടിയില്‍. ചൈനയിലെ സ്വയംപ്രഖ്യാപിത ട്യൂമര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വ്യാജഡോക്ടറാണ് പിടിയിലായത്. സൗത്ത് ചൈനാ മോണിങ് പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്മയുടെ ക്യാന്‍സര്‍ ചികിത്സിക്കാന്‍ എത്തിയ വാങ് എന്ന യുവതിയാണ് കാന്‍സര്‍ രോഗവിദഗ്ധനെന്ന വ്യാജ ഡോക്ടറിന്റെ തട്ടിപ്പിനിരയായത്.
അമ്മയുടെ ചികിത്സയ്ക്കായി ഇയാളുടെ പക്കലെത്തിയ യുവതിക്ക് 200,000 യുവാന്‍ അഥവാ 22.76 ലക്ഷത്തോളമാണ് നഷ്ടമാവുകയും അമ്മയുടെ രോഗം കൂടുതല്‍ വഷളായി ജീവന് നഷ്ടമാവുകയും ചെയ്തു. 2021-ന്റെ അവസാനത്തോടെയാണ് അമ്മയുടെ ചികിത്സാര്‍ഥം യു എന്ന പേരിലുള്ള വ്യക്തിയുടെ അടുക്കലെത്തിയത്. ചെനയിലെ പരമ്പരാഗത വൈദ്യനാണ് താനെന്നും കാന്‍സര്‍ ചികിത്സാരംഗത്തെ വിദഗ്ധനാണ് എന്നുമാണ് അയാള്‍ പറഞ്ഞിരുന്നത്.
അവിടെവച്ച് തന്റെ കാന്‍സര്‍ ചികിത്സാരംഗത്തെ വൈദഗ്ധ്യത്തെ സൂചിപ്പിക്കുന്ന വിവിധ രേഖകളും പുരസ്കാരങ്ങളും ഇയാള്‍ കാണിക്കുകയും ചെയ്തിരുന്നുവെന്ന് വാങ് പറയുന്നു. പ്രതീക്ഷയോടെ വാങ്ങിന്റെ അമ്മ മരുന്ന് ആരംഭിക്കുകയും ചെയ്തു. തുടക്കത്തില്‍ കഴിക്കാനുള്ള മരുന്നുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. ഒരു വര്‍ഷത്തിനിടെ ആറു പ്രാവശ്യമാണ് ചികിത്സയ്ക്കായി പോയത്. മരുന്നുകള്‍ക്കു പുറമേ സ്തനത്തില്‍ ഇഞ്ചക്ഷന് വെക്കുകയും ചെയ്തിരുന്നു.
ഇതിനെല്ലാം പുറമെ, സിമന്റും നാരങ്ങയും മിക്സ് ചെയ്ത് കക്ഷത്തില്‍ വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ രീതി കാന്‍സര്‍ മുഴകളെ ചുരുക്കുമെന്നു പറഞ്ഞായിരുന്നു ചെയ്യിച്ചത്. എന്നാല്‍ രണ്ടു മാസത്തിനുള്ളില്‍ ചര്‍മത്തില്‍ വ്രണമായി ഗുരുതരമാവുകയാണ് ചെയ്തത്. ഈ വര്‍ഷം ഏപ്രിലായതോടെ വാങ്ങിന്റെ അമ്മയുടെ നില കൂടുതല്‍ വഷളാവുകയും തുടര്‍പരിശോധനയില്‍ ശരീരമാകെ കാന്‍സര്‍ പടര്‍ന്നുവെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
എന്നാല്‍,വീണ്ടും തന്റെ ചികിത്സയില്‍ പ്രതീക്ഷ തുടരാന്‍ പറയുകയായിരുന്നു വ്യാജഡോക്ടര്‍. ഒടുവില്‍ മേയില്‍ വാങ്ങിന്റെ അമ്മ മരണപ്പെടുകയും ചെയ്തു. ഇതോടെയാണ് തന്റെ കുടുംബത്തിന് പറ്റിയ തെറ്റ് ഇനിയാര്‍ക്കും സംഭവിക്കരുതെന്നു കരുതി വാങ്ങ് വിവരം പുളംലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെന്ന് പറഞ്ഞ വ്യക്തിക്കോ സ്ഥാപനത്തിനോ ചികിത്സിക്കാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്നു കണ്ടെത്തിയത്. ചികിത്സയ്ക്കെത്തുന്നവരെ കാണിക്കുന്ന രേഖകളും വ്യാജമായി ചമച്ചതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക