വിൽപ്പനയ്ക്ക് യോഗ്യമല്ലാതെ ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി. കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയതെന്ന ആരോപണത്തെ തുടർന്ന് വിൽപ്പനയ്ക്കുള്ള അനുമതി തടഞ്ഞ അരവണ നശിപ്പിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡ് സംയുക്തമായി അരവണ നശിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.
കാലാവധി കഴിഞ്ഞതിനുശേഷം ആണ് അരവണ ഭക്ഷയോഗ്യമാണെന്ന പരിശോധന ഫലം പുറത്തുവന്നത്. അരവണ നശിപ്പിക്കാനുള്ള അനുവാദം തേടി ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അരവണ നശിപ്പിക്കാം എന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ദേവസ്വം ബോർഡിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയും അഭിഭാഷകൻ പി എസ് സുധീറും കെട്ടിക്കിടക്കുന്ന 6.65ലക്ഷം ടിൻ അരവണയിലൂടെ ഏഴുകോടിയോളം രൂപയുടെ നഷ്ടമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അരവണയുടെ വില്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ,പി എസ് നരസിംഹ എന്നിവർ അടങ്ങിയ ബെഞ്ച് വാണിജ്യ താൽപര്യമുള്ള വിഷയങ്ങളിൽ ഹൈക്കോടതി ഇടപ്പെട്ടത് അസ്വസ്ഥതപ്പെടുത്തുന്നു എന്ന് നിരീക്ഷിച്ചു. രാജ്യത്തെ ആരാധനാലയങ്ങളിൽ വിതരണം ചെയ്യുന്ന എല്ലാ പ്രസാദങ്ങളും ഭക്ഷ്യസുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ ഒരു മാർഗ്ഗരേഖ പുറത്തിറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക