കോഴിക്കോട്: മുസ്ലിം ലീഗിന്റെ നിർണ്ണായക നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. പലസ്തീന് വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്നതിൽ യോഗം അന്തിമതീരുമാനം എടുക്കും. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. അതിനിടെ, ലീഗിനെ ഈ നീക്കത്തിൽനിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.
പലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകാൻ എല്ലാവരും യോജിച്ച് നിൽക്കണമെന്ന നിലപാടാണ് ലീഗിനുള്ളത്. നവംബർ 11ന് സിപിഐ(എം) കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണമെന്ന അഭിപ്രായം ലീഗിൽ ശക്തമാണ്. ഇതിന് തുടക്കമിട്ട ഇ ടി മുഹമ്മദ് ബഷീർ നിലപാട് ആവർത്തിക്കുയും ചെയ്തു. സിപിഐ(എം) ക്ഷണത്തെ എതിർത്ത് ലീഗ് നേതാക്കളാരും രംഗത്ത് വന്നിട്ടില്ല. ഏക സിവിൽ കോഡ് സെമിനാറിലേക്കുള്ള സിപിഐ(എം) ക്ഷണം ലീഗ് നിരസിച്ചിരുന്നു.
ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചിരുന്നു സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്നമാണ് പലസ്തീൻ വിഷയമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് എം കെ മുനീർ പ്രതികരിച്ചിരുന്നു. വിഷയത്തിൽ ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ കെ ബാലനും രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക