തലശ്ശേരി: തലശ്ശേരിയിലെ ജില്ല കോടതിയില്‍ ജഡ്ജിമാരുള്പ്പടെയുള്ളവര്ക്ക് അലര്‍ജി ഉള്‍പ്പെടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിന് കാരണം സിക്ക വൈറസാണെന്ന് സ്ഥിരീകരണം. രോഗം ബാധിച്ചവരില്‍ നിന്നും ശേഖരിച്ച് വൈറോളജി ലാബിലേക്ക് അയച്ച രക്തത്തിന്റെയും സ്രവത്തിന്റെയും പരിശോധന ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ വിഭാഗം അധികൃതരാണ് ഇക്കാര്യം പുറത്തു വിട്ടത്. അഡീഷനല്‍ ജില്ല കോടതി (മൂന്ന്), അഡീഷനല്‍ ജില്ല കോടതി (രണ്ട്), സബ് കോടതി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമാണ് രോഗം പിടിപ്പെട്ടത്. രണ്ട് ജഡ്ജിമാരില്‍ ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവര്‍ക്ക് രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കുറയുന്ന അവസ്ഥയുമുണ്ട്.
കോഴിക്കോട്, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഉന്നത മെഡിക്കല്‍ സംഘം വ്യാഴാഴ്ച വൈകിട്ട് ജില്ല കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിടുന്ന ജീവനക്കാരെ സംഘം പരിശോധിച്ചിരുന്നു. കൊതുകില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നാണ് നിഗമനം. കോടതിവളപ്പില്‍ വെള്ളിയാഴ്ച കൊതുക് നശീകരണം നടത്തി. കൂടാതെ കോടതിക്ക് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക