പാലക്കാട്: ദോശക്കും ഇഡ്ഡലിക്കും ഇന്ന് മുതൽ വിലകൂടും. മാവിന് വില കൂട്ടാൻ ഉൽപാദകരുടെ സംഘടന തിരുമാനിച്ചതാണ് കാരണം. ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അരിയുടെയും ഉഴുന്നിന്റെയും ഉയർന്ന വിലയും വൈദ്യുതി നിരക്ക് വർധനയുമാണ് തീരുമാനത്തിന് കാരണം.
മറ്റ് ജില്ലകളെ അപേക്ഷിച്ച് ദോശ – ഇഡ്ഡലി മാവ് വിലക്കുറവിൽ ലഭിക്കുന്നത് പാലക്കാടാണ്. എന്നാൽ ഉൽപാദകർക്ക് ലാഭത്തിലേക്കുള്ള ദൂരം കൂടിയതാണ്, വില വർധനവിന് കാരണമായത്.
മാവ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിക്ക് കഴിഞ്ഞ 6 മാസത്തിനിടെ 10 രൂപയോളം വില കൂടി. 100 രൂപയ്ക്ക് ലഭിച്ച ഉഴുന്നിന്റെ വില 150 അയി. ഇതിനൊപ്പം ഇരുട്ടടിയായി വൈദ്യുതി നിരക്ക് വർധനവ് കൂടിയായതോടെ മാവ് നിർമ്മിക്കുന്നവർക്ക് പിടിച്ച് നിൽക്കാൻ സാധിക്കാതെയായി.
പാലക്കാട് ജില്ലയിൽ ഒട്ടേറെ മാവ് നിർമാതാക്കളുണ്ട്. വില കൂടിയെങ്കിലും താരതമ്യേന ഇപ്പോഴും പാലക്കാട് ലഭിക്കുന്ന മാവിന്റെ വില കുറവാണ്. മാവിന് വില വർധിച്ചതോടെ ദോശയുടെയും ഇഡ്ഡലിയുടെയും വില കൂട്ടാൻ ഹോട്ടൽ ഉടമകളും നിർബന്ധിതരാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക