തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ അഴിമതിയാരോപണ കേസ് സിബിഐ അന്വേഷിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. ‘എന്റെ പരാതിയില്‍, മഹുവ മൊയ്ത്രയ്ക്കെതിരായ കേസില്‍ ലോക്പാല്‍, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് നിഷികാന്ത് ദുബെ എക്സില്‍ കുറിച്ചു.
എന്നാല്‍ ലോക്പാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ദുബൈയുടെ അവകാശവാദത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര രംഗത്ത് വന്നു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും, അദാനിയുടെ 13,000 കോടി രൂപയുടെ കല്‍ക്കരി അഴിമതിക്കെതിരെ ആദ്യം കേസെടുക്കാനും സിബിഐയോട് ആവശ്യപ്പെട്ടു.
വ്യവസായി ദര്ശന് ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ മൊയ്ത്ര ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചെന്നും, ഇതിന് പാരിതോഷികം കൈപ്പറ്റയെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച മഹുവ ഭരണകക്ഷിയായ ബിജെപി തനിക്കെതിരെ രാഷ്ട്രീയമായി പകപോക്കുകയാണെന്നും പറഞ്ഞു. നിലവില്‍ ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിയാണ് വിഷയം പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക