ഗാസ: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇസ്രയേല്‍ ഗാസയില്‍ തുടരുന്ന സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതില്‍ 4104 പേരും കുട്ടികളാണ്. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം ശക്തമാക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തില്‍ നിരവധി ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
വെടി നിര്‍ത്തല്‍ ചര്‍ച്ചചെയ്യാനായി ചേര്‍ന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതിരുന്നാല്‍ ഗാസയിലെ സ്ഥിതി ഇനിയും മോശമാകും. വടക്കന്‍ ഗാസയില്‍ ഭക്ഷ്യ വസ്തുക്കളും ഇന്ധനവും തീരുകയാണ്. ഇതിനിടെ ഗാസയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കാന്‍ യുഎഇ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക