ന്യൂയോര്‍ക്ക്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ശക്തമായി തുടരവേ വീണ്ടും രൂക്ഷവിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് അന്റോണിയോ ഗുട്ടറെസ്. ഗാസ മുനമ്പില്‍ മരിച്ച സാധാരണക്കാരുടെ സംഖ്യ ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാസയിലുള്ള ജനങ്ങളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കുന്നതിന് ഇസ്രയേലുമായി യുഎന്‍ ഒത്തുകളി നടത്തുകയാണെന്ന് ഹമാസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുട്ടറെസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ വടക്ക് ഭാഗത്തുള്ള പലസ്തീനികള്‍ തെക്ക് ഭാഗത്തേക്ക് നീങ്ങണമെന്ന് ഇസ്രയേല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ 1.5 ദശലക്ഷം ജനങ്ങള്‍ ഇവിടെ നിന്നും പലായനം ചെയ്തെന്നാണ് യുഎന്നിന്റെ കണക്ക്.
10,500-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം ശക്തമാക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തില്‍ നിരവധി ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക