ഇന്ത്യയിലെ ജയിലുകളില്‍ ജാമ്യം ലഭിക്കാതെ കഴിയുന്ന വിചാരണ തടവുകാരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഹൈക്കോടതികളില്‍ എത്തുന്ന ജാമ്യാപേക്ഷയില്‍ 35 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ കോടതികള്‍ പതിവായി ജാമ്യാപേക്ഷകള്‍ നിരസിക്കുന്നതോടെയാണ് തടവുകാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
വിചാരണ നീണ്ടുപോകുന്ന തടവുകാര്‍ക്ക് ജാമ്യം വൈകുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് സുപ്രീംകോടതി പലതവണ നിരീക്ഷിച്ചിരുന്നു. എന്നാല്‍ അവ ലംഘിക്കുന്ന പ്രവണതയാണ് ഉള്ളത്. ഇന്ത്യന്‍ ജയിലുകളിലെ വിചാരണത്തടവുകാരുടെ അനുപാതം 2019-ല്‍ 68 ശതമാനത്തില്‍ നിന്ന് 2021-ല്‍ 77 ശതമാനമായി ഉയര്‍ന്നു. ജാമ്യം എന്നത് ഒരു സാധാരണ നിയമ നടപടി മാത്രമല്ല. ഇത് നിരപരാധിത്വത്തിന്റെ സാധ്യത എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുകയും ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
എന്നാല്‍ ജാമ്യപേക്ഷകളുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിക്കുമ്പോള്‍ നീതിന്യായ വ്യവസ്ഥയിലെ വ്യവസ്ഥാപരമായ പിഴവുകളാണ് വെളിപ്പെടുന്നത് എന്ന് പറയേണ്ടി വരും. രാജ്യം ദീര്‍ഘകാലമായി അനുഭവിക്കുന്ന ഒരു പ്രശ്നത്തിലേക്ക് കൂടിയാണ് ഇത് വെളിച്ചം വീശുന്നത്. ഇതിനകം തന്നെ കാര്യമായ കേസുകള്‍ കെട്ടിക്കിടക്കുന്ന ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ജാമ്യഹര്‍ജികള്‍ കുമിഞ്ഞ് കൂടുന്നത് ജുഡീഷ്യറിക്കുമേല്‍ നിലവിലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
നിലവില്‍ 9,27,896 ജാമ്യക്കേസുകള്‍ ആണ് 15 ഹൈക്കോടതികളിലായി നില നില്‍ക്കുന്നത്. പൊതുവില്‍ ജാമ്യാപേക്ഷകള്‍ പരിഹരിക്കാന്‍ അധികം സമയം ആവശ്യമായി വരാറില്ല. ജാമ്യം നല്‍കണമോ എന്നതില്‍ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് ഇതിന് കാരണം. വിചാരണത്തടവുകാരന്റെ കുറ്റമോ നിരപരാധിത്വമോ ജഡ്ജി തീരുമാനിക്കേണ്ടതില്ല. എന്നാല്‍ ഈ ഹൈക്കോടതികള്‍ ജാമ്യാപേക്ഷകളില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ എടുക്കുന്നത് 23 ദിവസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക