തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ കൊവിഡ് കാലത്ത് സര്ക്കാര് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് ധനവകുപ്പ്. സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, വാഹനങ്ങൾ വാങ്ങൽ, ഫർണിച്ചർ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണമാണ് നീട്ടിയത്. ഒരു വർഷത്തേക്കാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.കേരളീയത്തെ കുറിച്ച് പറയുന്നതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്.
കേന്ദ്ര നിലപാട് കാരണം സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഈ പ്രതിസന്ധിയിലും ക്ഷേമ പദ്ധതികളിൽ നിന്ന് അണുവിട പിന്മാറില്ല. പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
കടുത്ത സാമ്പത്തിക പ്രതിസന്ധി മന്ത്രിസഭയിൽ മന്ത്രിമാർ സൂചിപ്പിച്ചിരുന്നു. ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുമാണ് മന്ത്രിസഭയിൽ പ്രതിസന്ധി സൂചിപ്പിച്ചത്. സപ്ലൈകോയിൽ ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പണമില്ലെന്ന് ജി.ആർ.അനിലും സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് പണം വേണമെന്ന് ശിവൻകുട്ടിയും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക