ആയിരത്തോളം ചിത്രങ്ങളിൽ വേഷമിട്ട അതുല്യപ്രതിഭ തെലുങ്ക് താരം ചന്ദ്രമോഹനൻ അന്തരിച്ചു. 82 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
150 ഓളം ചിത്രങ്ങളിൽ നായകനായി അഭിനയിച്ച അദ്ദേഹം നിരവധി ഭാഷകളിലായി ആയിരത്തോളം ചിത്രങ്ങളിലാണ് വേഷമിട്ടത്. മല്ലംപള്ളി ചന്ദ്രശേഖർ റാവു എന്നാണ് ചന്ദ്രമോഹനന്റെ യഥാർത്ഥ പേര്. ‘രംഗുല രത്നം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1966 ലാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
1978 ൽ ‘പദഹരല്ല വയസ്സു’ എന്ന ചിത്രത്തിന് സൗത്ത് ഫിലിം ഫെയർ അവാർഡ്, 1987ൽ മികച്ച പുരുഷ ഹാസ്യ നടനുള്ള സംസ്ഥാന സർക്കാറിന്റെ നന്തി പുരസ്കാരം, 2005 ൽ മികച്ച സ്വഭാവ നടനുള്ള നന്തി പുരസ്കാരം എന്നിവ ചന്ദ്രമോഹനനെ തേടിയെത്തി.
‘ഓക്സിജൻ’ എന്ന 2017ൽ പുറത്തിറങ്ങിയ തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രമാണ് ചന്ദ്രമോഹനന്റേതായി അവസാനമായി പുറത്തിറങ്ങിയത്. പ്രശസ്ത പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും മുതിർന്ന സംവിധായകൻ കെ വിശ്വനാഥിന്റെയും ബന്ധുവാണ് ചന്ദ്രമോഹനൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക