തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം നടക്കും. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവ കേരള സദസ് കഴിയുന്ന മുറയ്ക്കായിരിക്കും പുനഃസംഘടന.
അഹമ്മദ് ദേവർകോവിലിനു പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണി രാജുവിനു കെബി ഗണേഷ് കുമാറുമായിരിക്കും പുതിയതായി എത്തുക.
നവംബർ 18 മുതലാണ് നവകേരള സദസ്. ഡിസംബർ 24 വരെ നീണ്ടു നിൽക്കും. ശേഷമായിരിക്കും പുനഃസംഘടന.
മുന്നണിയിലെ നാല് ഘടക കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രി സ്ഥാനം നൽകാനായിരുന്നു തീരുമാനം. നിലവിലെ മന്ത്രിമാരുടെ രണ്ടര വർഷമെന്ന കാലാവധി നവംബർ 20നു പൂർത്തിയാകും.
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) കഴിഞ്ഞ ദിവസം എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം.
ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക