തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്ക്കെതിരെയുള്ള കേസ് അവസാനിപ്പിച്ചതില്‍ സന്തോഷമെന്ന് എന്‍എസ്എസ്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭക്കേസുകളും പിന്‍വലിക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ചില വിഷയങ്ങളില്‍ മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍എസ്എസിനെതിരായ നാമജപക്കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം അവസാനിപ്പിച്ചതായുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. നാമജപ ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ അടക്കം ആയിരത്തോളം പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്.
ഇടഞ്ഞു നിന്ന എന്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, സര്‍ക്കാര്‍ ഇടപെട്ടതിന് ശേഷമാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് എന്‍എസ്എസ് തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര നടത്തിയത്. ഓഗസ്റ്റ് 2നു തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി വരെ നടത്തിയ നാമജപയാത്രക്കെതിരെയായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക