സംസ്ഥാന സർക്കാർ നവ കേരള സദസ്സിന് പുതിയ കെഎസ്ആർടിസി ബസ് വാങ്ങിയതിനെ തുടർന്ന് നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് ഗതാഗത മന്ത്രി ആന്റണി രാജു.
നവകേരള സദസ്സ് കഴിഞ്ഞാൽ ബസ് മറ്റ് ആവശ്യങ്ങൾക്കായി കെഎസ്ആർടിസി ഉപയോഗിക്കുമെന്ന് പറഞ്ഞ അദ്ദേഹം ബസ് വാങ്ങിയത് കെഎസ്ആർടിസി ബജറ്റ് വിഹിതത്തിൽ നിന്ന് ആണെന്നും കൂട്ടിച്ചേർത്തു. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ ഇതിലും കൂടുതലാകും ചെലവ് എന്നും ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന കെഎസ്ആർടിസി ബസ്സിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബസ് വാങ്ങിയത് സംസ്ഥാന സർക്കാരിന്റെ ചെലവ് കുറയ്ക്കാനാണ്. ഈ ബസ് നവ കേരള സദസിനു ശേഷം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും. ഒരുകോടി 5 ലക്ഷം രൂപയാണ് ധനവകുപ്പ് ബസ് വാങ്ങാനായി നവംബർ 10ന് അനുവദിച്ചത്. നവ കേരള സദസിന്റെ ഭാഗമായി സർക്കാർ ഉപയോഗത്തിന് ഇത്രയും വലിയ തുക മുടക്കി ബസ് വാങ്ങുന്നത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു.
ഒരു ടോയ്ലറ്റ് മാത്രം ബസ്സിൽ അധികമായി ഉണ്ട് എന്നത് ഒഴിച്ചാൽ മറ്റൊരു തരത്തിലുള്ള ആഡംബരവും ബസ് നവീകരിക്കുന്നതിൽ ഇല്ലെന്ന് പറഞ്ഞ ആന്റണി രാജു പതിനെട്ടാം തീയതി ബസ് കാസർകോട് നിന്നും പുറപ്പെടുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക