ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. 8 ബില്ലുകൾ ഗവർണർ പിടിച്ചു വച്ചിരിക്കുന്നതിനെതിരെ കേരളം നൽകിയ ഹർജിയിൽ ബില്ലുകളിൽ എന്ത് നിലപാടെടുത്തു എന്ന് അറിയിക്കാനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ഗവർണർ ഭരണഘടനാ ലംഘനം നടത്തുകയാണെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ കെ വേണുഗോപാൽ പറഞ്ഞതിനെ തുടർന്ന് ഹർജിയിൽ നോട്ടീസ് അയക്കാം എന്ന് കോടതി വ്യക്തമാക്കി. അറ്റോർണി ജനറലിനോടും എസ് ജിയോടും കേസിൽ കോടതിയെ സഹായിക്കാൻ ആവശ്യപ്പെടുകയും വെള്ളിയാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നൽകാൻ കേന്ദ്രത്തിനോടും ഗവർണറുടെ സെക്രട്ടറിയോടും സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.
തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീംകോടതി ബില്ലുകൾ സർക്കാരിന് തിരികെ അയക്കാൻ കോടതി ഇടപെടൽ വരെ കാത്തിരുന്നത് എന്തിന് എന്ന് ചോദിച്ച് ഗവർണറെ രൂക്ഷമായി വിമർശിച്ചു.
അനുച്ഛേദം 200 പ്രകാരം ഗവർണർക്ക് ബില്ലുകൾ പിടിച്ചുവയ്ക്കാനുള്ള അധികാരമില്ലെന്ന് വാദിച്ച തമിഴ്നാട് സർക്കാർ നിയമസഭ ബില്ലുകൾ പാസാക്കി ഗവർണർക്ക് വീണ്ടും അയച്ച കാര്യം കോടതിയെ ധരിപ്പിക്കുകയും ചെയ്തു. സർക്കാർ കോടതിയിൽ വന്നപ്പോൾ മാത്രമാണ് ഗവർണർ നടപടിയെടുത്തതെന്നും മൂന്നുവർഷമായി ബില്ലുകളിൽ തീരുമാനം എടുത്തില്ല എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക