യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ സനയിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്ത് നൽകി. സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായ കെ വി തോമസ് ആണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയത്.
നേരത്തെ ഒരു സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യമൻ സുപ്രീം കോടതി തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാൻ ഇനി ബാക്കിയുള്ളത് യമൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ്.
ഈ സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയിൽ കേന്ദ്രത്തിന്റെ ഇടപെടൽ തേടി സർക്കാർ കത്തയച്ചത്. യമന് മേൽ നയതന്ത്ര തലത്തിലുള്ള സമ്മർദ്ദം ചെലുത്തണമെന്നും വിഷയത്തിൽ അനുഭാവപൂർണമായ ഇടപെടൽ നടത്തണമെന്നും സർക്കാർ കത്തിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക