പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കാൽപാദം മുറിച്ചുമാറ്റിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവധിക്ക് അപേക്ഷ നൽകി. കാൽപാദം മുറിച്ചുമാറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള കാനം മൂന്ന് മാസത്തേക്കാണ് അവധിക്ക് അപേക്ഷ നൽകിയിരിക്കുന്നത്.
പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് വലതുകാൽപാദം മുറിച്ചുമാറ്റേണ്ടി വന്ന കാനം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അണുബാധയെ തുടർന്ന് ആദ്യം മൂന്ന് വിരലുകൾ മുറിച്ചു മാറ്റിയെങ്കിലും അണുബാധ നിയന്ത്രിക്കാൻ ആവാത്തതിനെ തുടർന്ന് കാൽപാദം മുറിച്ച് മാറ്റുകയായിരുന്നു.
ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കൃത്രിമ പാദം ഘടിപ്പിക്കുന്നതിന് ഉൾപ്പെടെ അധികം സമയം വേണ്ടിവരും. കാനത്തിന്റെ അഭാവത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് 30ന് ചേരുന്ന സിപിഐ നിർവാഹക സമിതി യോഗത്തിൽ തീരുമാനിക്കും.
നിർവാഹക സമിതിയാണ് കാനത്തിന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിന് ഇവർ തന്നെ താൽക്കാലിക സംവിധാനവും ഒരുക്കും. മുതിർന്ന നേതാക്കൾ കൂട്ടായി പാർട്ടിയെ നയിക്കണമെന്നതാണ് കാനത്തിന്റെയും ആഗ്രഹം.
ദേശീയ നിർവാഹക സമിതി അംഗം കെ പ്രകാശ് ബാബു, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം, അസിസ്റ്റന്റ് സെക്രട്ടറിമാരായ ഈ ചന്ദ്രശേഖരൻ പി പി സുനീർ എന്നിവർ കൂടുതൽ ഉത്തരവാദിത്വം നിർവഹിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക