‘ചേരി ‘പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവരെ അപമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു രംഗത്ത്. ചേരി എന്ന വാക്ക് ഉള്ള പ്രദേശങ്ങള്‍ തമിഴ്നാട്ടിലുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ വരെ ചേരി എന്നുപയോഗിക്കുന്നുണ്ട്. തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂവെന്നും ഖുശ്ബു വ്യക്തമാക്കി.
താരത്തിന്റെ ചേരി പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഖുശ്ബുവിന്റെ പ്രതികരണം. ഡി.എം.കെയെ പരിഹസിക്കുന്നതിനായി ഫ്രഞ്ച് ഭാഷയിലുള്ള സ്നേഹം എന്നര്‍ഥമുള്ള ‘ചേരി’ എന്ന വാക്കാണ് ഉപയോഗിച്ചത്. ഡി.എം.കെക്ക് ഇല്ലാത്ത പ്രശ്നം കോണ്‍ഗ്രസിന് എന്തിനാണെന്നും ഡി.എം.കെക്ക് വേണ്ടി കോണ്‍ഗ്രസ് ജോലി ചെയ്യുകയാണോയെന്നും ഖുശ്ബു ചോദിച്ചു. അംബേദ്കറിന് ഭാരത് രത്ന നല്‍കാത്ത കോണ്‍ഗ്രസ് തന്നെ വിമര്‍ശിക്കേണ്ടെന്നും ഖുശ്ബു പറഞ്ഞു.
നടൻ മൻസൂര്‍ അലിഖാൻ തൃഷക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശവുമായി ബന്ധപ്പെട്ട് ഖുശ്ബു ഡി.എം.കെക്ക് എതിരെ നടത്തിയ വിമര്‍ശനമാണ് വിവാദമായത്. ‘ഡി.എം.കെ ഗുണ്ടകള്‍ ഇത് തന്നെയാണ് ചെയ്യുന്നത്. അവരും സ്ത്രീയെ അപമാനിക്കുകയാണ്. ക്ഷമിക്കണം. നിങ്ങളുടെ ചേരി ഭാഷയില്‍ എനിക്ക് സംസാരിക്കാനാവില്ല. വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയാന്‍ നിങ്ങളൊന്ന് ഉണര്‍ന്ന് നോക്കണം’, എന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എക്സില്‍ ഖുശ്ബുവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക