കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പോലീസ് വീണ്ടും കുട്ടിയുടെ പിതാവിന്റെ മൊഴിയെടുക്കുന്നു. കൊട്ടാരക്കര എസ്പി ഓഫീസിലെത്തിച്ചാണ് പോലീസ് വീണ്ടും കുട്ടിയുടെ പിതാവിന്റെ മൊഴിയെടുക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന അഭിഗേൽ സാറ റെജി എന്ന ആറു വയസ്സുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. ഇന്നലെ വൈകുന്നേരം 4.45ന് വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്.
പിന്നീട് പള്ളിക്കൽ കിഴക്കനേലയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചന ദ്രവ്യമായി ആദ്യം 5 ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും സംഘം ആവശ്യപ്പെട്ടു. വ്യാപാരിയുടെയും കുട്ടിയുടെ സഹോദരന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവും പോലീസ് പുറത്തു വിട്ടു.
എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും കുട്ടി എവിടെ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ആയിട്ടില്ല. അതേസമയം സംഭവത്തിൽ അന്വേഷണം വൈകുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക