ഗാസ സിറ്റി: ഖത്തറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ഒരു ദിനം കൂടി നീട്ടാന്‍ ധാരണയായി. അതേസമയം ഗാസയ്ക്ക് പുറത്ത് ജറുസലേമിലും അധിവിഷ്ട പലസ്തീനിലും സാഹചര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്. ജറുസലേമില്‍ ഇന്നുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. 24കാരിയും, രണ്ട് വയോധികരുമായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തായിരുന്നു ജറുസലേമില്‍ വെടിവെപ്പുണ്ടായത്. നഗരത്തിലെ ബസ് സ്റ്റോപ്പില്‍ നിന്നിരുന്നവര്‍ക്ക് എതിരെയായിരുന്നു ആക്രമണം. കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇവരെ പ്രദേശത്തുണ്ടായിരുന്ന ഒരു ഇസ്രയേലി പോലീസുകാരനും പ്രദേശവാസിയും ചേര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, വെസ്റ്റ്ബാങ്ക് നഗരമായ ജെനിന് മേഖലയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ നീക്കത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജറുസലേമിലെ ആക്രമണം. അതിനിടെ, അധിവിഷ്ട വെസ്റ്റ് ബാങ്കില്‍ പലസ്തീനികളെ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ നടപടികള്‍ക്കും വേഗം കൂടിയിട്ടുണ്ട്. ഇന്നലെ മാത്രം അധിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നും 40 പലസ്തീനികളെയാണ് ഇസ്രയേല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഒക്ടോബര്‍ ഏഴിന് ശേഷം ജെറുസലേം മേഖലയില്‍ നിന്നും അറസ്റ്റിലായ പലസ്തീനികളുടെ എണ്ണം 3365 പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക