പല അത്യാവശ്യഘട്ടങ്ങളിലും പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിച്ചിട്ടുള്ളവരായിരിക്കും മിക്കവാറും എല്ലാവരും. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ഡാറ്റ തികയാതെ വരുന്ന സാഹചര്യത്തിൽ ഒക്കെ പബ്ലിക് വൈഫൈ സംവിധാനങ്ങൾ അനുഗ്രഹമാവാറുണ്ട്.
എന്നാൽ ഇത്തരത്തിൽ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് പോലീസിന്റെ മുന്നറിയിപ്പ്. പബ്ലിക് വൈഫൈ സംവിധാനങ്ങളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു പി ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സ്വകാര്യവിവരങ്ങൾ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നതുവഴി ചോരാൻ സാധ്യത ഏറെയാണ് എന്നും പോലീസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഹാക്കർമാർക്ക് ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, ഫോൺ നമ്പറുകൾ, ലോഗിൻ വിവരങ്ങൾ എന്നിവ ചോർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കും എന്നും പൊതുസ്ഥലങ്ങളിലെ പബ്ലിക് ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണം ഇടപാടുകൾ നടത്തുകകയോ ചെയ്യരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം;
“പൊതുസ്ഥലങ്ങളിലെ ഹോട്ട് സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണം. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട് സ്പോട്ടുകൾ സൗകര്യപ്രദം ആണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ല എന്നതാണ് യാഥാർത്ഥ്യം. സൗജന്യ ഹോട്ട് സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു പി ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ്വേഡും യുപിഐ ഐഡിയും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈഫൈ മുഖേന ചോരാൻ സാധ്യത ഏറെയാണ്.
ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ ഫോട്ടോകൾ ഫോൺ നമ്പറുകൾ ലോഗിൻ വിവരങ്ങൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണം ഇടപാടുകൾ നടത്തുകയോ ചെയ്യരുത്.
ഇത്തരത്തിൽ ഓൺലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റോ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്താൽ 1930 എന്ന നമ്പറിലോ www.cyberrime.gov.in എന്ന വെബ്സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യാം. ഓർമിക്കുക, ഒരു മണിക്കൂറിനകം വിവരം 1930 ൽ അറിയിച്ചാൽ പോലീസിന് പണം തിരിച്ചു പിടിക്കാൻ എളുപ്പത്തിൽ കഴിയും”.
പ്രതികരിക്കാൻ ഇവിടെ എഴുതുക