റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ 9343 നിയമലംഘകരായ പ്രവാസികളെ നാടുകടത്തിയതായി അധികൃതര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന റെയ്ഡില്‍ താമസ, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 17,976 പ്രവാസികളെ അറസ്റ്റ് ചെയ്തു. നവംബര്‍ 23 മുതല്‍ 29 വരെയുള്ള പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. 10,881 താമസ ലംഘകരും 4,159 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 2,936 തൊഴില്‍ നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു 700 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 40 ശതമാനം യമനികളും 56 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 128 നിയമലംഘകര്‍ രാജ്യത്ത് നിന്ന് പുറത്തുപോകാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടു.
താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നല്‍കുകയും ചെയ്ത ഏഴുപേരെ അറസ്റ്റ് ചെയ്തു. മൊത്തം 51,267 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതില്‍ 44,922 പുരുഷന്മാരും 6,345 സ്ത്രീകളുമാണ്. 45,054 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫര്‍ ചെയ്തു. 2,070 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക