ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ന്യുമോണിയ കേസുകള്‍ക്ക് ചൈനയില്‍ പടരുന്ന കേസുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ വ്യാപിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗം ഇന്ത്യയില്‍ ഏഴ് പേര്‍ക്ക് സ്ഥിരീകരിച്ചെന്നതായിരുന്നു റിപ്പോര്‍ട്ട്. ലാന്സെറ്റിന്റെയായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഈ കേസുകളുമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂമോണിയക്ക് ബന്ധമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും കേന്ദ്രം അറിയിച്ചു.
ഡല്‍ഹി എയിംസിലാണ് ഏഴ് ന്യുമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൈകോപ്ലാസ്മ ന്യൂമോണിയെ എന്ന ബാക്ടീരിയ പരത്തുന്ന തരം ന്യുമോണിയ ആണ് നിലവില്‍ ചൈനയില്‍ പടരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പഠനത്തിലാണ് ലാന്‍സറ്റ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് പ്രസിദ്ധീകരിച്ചത്.
ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ 67 പേരില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേരില്‍ രോഗം കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡല്‍ഹി എയിംസ് മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യൂറോപ്പിലും ഏഷ്യയിലും തുടര്‍ച്ചയായി ഈ ന്യുമോണിയ വ്യാപനം ഉണ്ടാകാറുള്ളതാണ്. ചൈനയില്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ തന്നെ ആരോഗ്യമന്ത്രാലയം രാജ്യത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക