ഒരു കോടിയിലധികം ഡൗണ്‍ലോഡുകളുള്ള 17 ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. 18 ‘സ്പൈലോണ്‍’ ആപ്പുകളെയാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. സൈബര്‍ സുരക്ഷയില്‍ വിദഗ്ധരായ സ്ലോവാക് സോഫ്റ്റ്വെയര് കമ്പനി ഇഎസ്ഇടി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. ‘സ്പൈലോണ്‍’ എന്ന് രേഖപ്പെടുത്തിയ 18 ആപ്പുകള്‍ ഈ വര്‍ഷം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കണ്ടെത്തിയിരുന്നു.
ഇതില്‍ 17 എണ്ണമാണ് ഉപയോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇപ്പോള്‍ ഗൂഗിള്‍ നീക്കം ചെയ്തിരിക്കുന്നത്. ചാരപ്പണിക്കായി രൂപപ്പെടുത്തിയിട്ടുള്ള ഇത്തരം ലെന്‍ഡിങ് ആപ്പുകള്‍ ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ നിന്ന് അവരുടെ വിവരങ്ങള്‍ വലിയ അളവില്‍ ശേഖരിക്കും. തുടര്‍ന്ന് ഈ വിവരങ്ങള്‍ പിന്നീട് വായ്പയെടുക്കുന്നവരെ ബ്ലാക്ക് മെയില്‍ ചെയ്യാനും ഉയര്‍ന്ന പലിശയ്ക്ക് തുക തിരിച്ചടയ്ക്കാനും ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്.
ഇത്തരത്തില്‍ അപകടം പതിയിരിക്കുന്ന ആപ്പുകളുടെ വിശദമായ വിവരങ്ങള്‍ ‘ഇഎസ്ഇടി’യിലെ ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ താമസിക്കുന്ന ഉപയോക്താക്കളെയാണ് ഇത്തരം ആപ്പുകളിലൂടെ കബളിപ്പിക്കാന്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക