കൊച്ചി: കൊച്ചി മെട്രോയുടെയും വാട്ടര്‍ മെട്രോയുടെയും വികസനം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിവസം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ഇതുവരെ 12.5 ലക്ഷത്തില്‍ അധികം ആളുകള്‍ ഉപയോഗിച്ചു.
അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടര്‍ മെട്രോ സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. 1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം വലിയ തോതില്‍ ടൂറിസം സാധ്യതകളെ വളര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ എസ്.എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക