ചെന്നൈ: തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി ഖാൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്നാണ് പരാതി. ചെന്നൈ കോടതിയിലാണ് മൻസൂർ കേസ് നൽകിയത്.
ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും മൻസൂർ കേസ് നൽകി. താൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തൃഷയടക്കമുള്ള താരങ്ങൾ രംഗത്തു വന്നതാണ് മൻസൂർ അലിയെ ചൊടിപ്പിച്ചത്.
ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നുമാണ് മൻസൂറിന്റെ വാദം. ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മൻസൂർ മാപ്പ് പറയുകയും, നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് മൻസൂറിന്റെ അപ്രതീക്ഷിത നീക്കം.
‘ലിയോ ’സിനിമയുമായി ബന്ധപെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്ക്കെതിരെ മൻസൂർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരുന്നു. വിവാദ പരാമർശം ചർച്ചയായതിന് പിന്നാലെ നിരവധി പേരാണ് തൃഷയെ പിന്തുണച്ച് രംഗത്തെത്തിയത്. പ്രശ്നം രൂക്ഷമായതോടെ വിശദീകരണവുമായി മൻസൂർ അലി ഖാനും രംഗത്തു വന്നു. ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും തമാശക്ക് പറഞ്ഞതാണെന്നുമായിരുന്നു നടന്റെ ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക