യോഗ്യത നേടിയ റഷ്യയുടേയും ബെലാറസിന്റേയും കായികതാരങ്ങള്‍ക്ക് പാരിസ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ നിബന്ധനകളോടെ അനുമതി നല്കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി). രാജ്യത്തിന്റെ പതാക, മുദ്ര, ദേശീയഗാനം തുടങ്ങിയവയൊന്നുമില്ലാതെ സ്വതന്ത്രമായി മാത്രമായിരിക്കും താരങ്ങള്‍ക്ക് മത്സരിക്കാനാവുക.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നായിരുന്നു ഇരുരാജ്യങ്ങളേയും ഐഒസി വിലക്കിയത്. അതേസമയം, മാനുഷിക അവകാശങ്ങള്‍ പരിഗണിച്ചാണ് ഐഒസി താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ആറ് കര്‍ശന യോഗ്യത വ്യവസ്ഥകളാണ് ഐഒസി സ്വതന്ത്രമായി പങ്കെടുക്കുന്നതിന് കായികതാരങ്ങള്‍ നല്‍കിയിരിക്കുന്നത്.
4,600 കായിക താരങ്ങളാണ് പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയിരിക്കുന്നത്. ഇതില്‍ 11 പേര് അംഗീകൃത സ്വതന്ത്ര അത്ലറ്റുകളാണ് (എഐഎന്‍). എട്ട് പേര് റഷ്യയുടേയും മൂന്ന് പേര് ബലാറസിന്റേയും പാസ്പോര്‍ട്ടുള്ളവരാണ്. റഷ്യയുടേയും ബലാറസിന്റേയും പാസ്പോര്‍ട്ടുള്ള യോഗ്യത നേടിയ കായിക താരങ്ങള്‍ക്ക് എഐഎന്‍ വിഭാഗത്തിന്റെ കീഴില്‍ മത്സരിക്കാം. അതേസമയം, ബലാറസിന്റെയോ റഷ്യയുടെയോ പാസ്പോര്‍ട്ടുള്ള കായിക താരങ്ങളുടെ ടീമുകളെ പരിഗണിക്കില്ല.
യുദ്ധത്തെ പിന്തുണയ്ക്കുന്ന താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും പ്രവേശനമുണ്ടാകില്ല. മത്സരിക്കാനും കഴിയില്ല. റഷ്യ, ബെലാറസ് സൈന്യവുമായോ ദേശീയ സുരക്ഷ ഏജന്‍സികളുമായോ കരാറിലേര്‍പ്പെട്ടിരിക്കുന്ന കായിക താരങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല. എല്ലാ കായികതാരങ്ങളേയും പോലെ ഉത്തേജകവിരുദ്ധ ചട്ടങ്ങള്‍ പാലിച്ചിരിക്കണം. ഇരുരാജ്യങ്ങളേയും പ്രതിനിധീകരിക്കുന്ന പതാകകള്‍, ദേശീയഗാനം, നിറങ്ങള്‍ തുടങ്ങിയവയൊന്നും പാരിസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക വേദികളില്‍ പ്രദര്‍ശിപ്പിക്കില്ല. ഇരുരാജ്യങ്ങളുടേയും സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ക്ഷണവും പ്രവേശനവും ഉണ്ടായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക