പൂച്ചകളുമായി സമ്പർക്കം പുലർത്തുന്നവർക്ക് സ്കീസോഫ്രീനിയ എന്ന സങ്കീർണ്ണമായ മസ്തിഷ്ക വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
യുഎസ്, യുകെ എന്നിങ്ങനെ പതിനൊന്ന് രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 44 വർഷമായി നടത്തിയ 17 പഠനങ്ങളുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്കീസോഫ്രീനിയ എന്ന് പറയുന്നത് ഒരു സങ്കീർണ്ണ മാനസിക രോഗമാണ്. വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മുഴുവനായി ബാധിക്കുന്ന അവസ്ഥയാണിത്.
പരിസ്ഥിതി, ജനിതകശാസ്ത്രം, മസ്തിഷ്ക ഘടനയിൽ വരുന്ന മാറ്റം തുടങ്ങി നിരവധി കാരണങ്ങൾ സ്കിസോഫ്രീനിയയെ സ്വാധീനിക്കുന്നു. ഈ രോഗാവസ്ഥയിലുള്ള വ്യക്തികൾക്ക് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും യുക്തിപൂർവ്വം ചിന്തിക്കാനും ശരിയായ രീതിയിൽ പെരുമാറാനും കഴിയാതെ വരുന്നു.
മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ കാണുന്നതായും ശബ്ദങ്ങൾ കേൾക്കുന്നതായും രോഗികൾക്ക് അനുഭവപ്പെട്ടേക്കാം. വിഷാദം, ആകുലത എന്നിവക്ക് പുറമെ കടുത്ത ആത്മഹത്യാ പ്രവണതയും രോഗികളിൽ കണ്ടുവരുന്നു. ഇന്ത്യയിൽ, ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഈ അസുഖം ഉണ്ടെന്നാണ് കണ്ടെത്തൽ.
പൂച്ചകളിലെ ടോക്സോപ്ലാസ്മ ഗോൺഡീ എന്ന പരാന്നഭുക്കായ ഏകകോശ ജീവികളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പൂച്ചയുടെ കടിയിലൂടെയോ സ്രവങ്ങളിലൂടെയോ ഇത് ശരീരത്തിനുള്ളിൽ പ്രവേശിക്കാം. നാഡീവ്യവസ്ഥയിൽ നുഴഞ്ഞുകയറി ഇവ ന്യൂറോ ട്രാൻസ്മിറ്ററുകളെയാണ് നേരിട്ട് ബാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക