കൊല്ലം തേവലക്കരയിൽ നടന്ന വയോധികക്കെതിരായ അതിക്രമത്തിൽ ഇടപെടലുമായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. വയോധികയായ ഏലിയാമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും മനുഷ്യത്വ ഹീനമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.
സ്വന്തം വീട്ടിൽ വച്ച് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജുമോൾ ആണ് ഏലിയാമ്മ എന്ന വയോധികയെ ദേഹോപദ്രവം ഏൽപ്പിക്കുകയും മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്തത്. ഇന്നു തന്നെ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്തിയ ശേഷം കൊല്ലം ജില്ലാ സാമൂഹ്യ നീതി ഓഫീസർ റിപ്പോർട്ട് സമർപ്പിക്കും.
ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ച മന്ത്രി ബിന്ദു വയോജനങ്ങൾക്ക് എതിരായ അതിക്രമ സംഭവങ്ങൾ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ല എന്നും പറഞ്ഞു. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യമായ മറ്റ് തുടർനടപടികൾക്കായി മെയിന്റനൻസ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക