ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ- 1ന്റെ വ്യാപനത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. രോഗ വ്യാപനം ജില്ലാടിസ്ഥാനത്തിൽ തുടർച്ചയായി നിരീക്ഷിക്കണമെന്നും ആർ.ടി.പി.സി.ആർ അടക്കമുള്ള പരിശോധനകൾ ഊർജിതമാക്കണമെന്നും നിർദേശമുണ്ട്.
മതിയായ പരിശോധന ഉറപ്പാക്കണം. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. ഏതെങ്കിലും കേസുകൾ പോസിറ്റീവാകുകയാണെങ്കിൽ ജനിതക ശ്രേണീകരണത്തിനായി ഇൻസകോഗിലേക്ക് അയക്കാനും നിർദേശമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മറ്റന്നാൾ കേന്ദ്രം അവലോകന യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തും.
അതേസമയം, ഒന്നര മാസത്തിനിടെ കേരളത്തില്‍ 1600 ലധികം പേര്‍ക്ക് കോവിഡ് വന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മരിച്ച പത്ത് പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നു. പുതിയ കോവിഡ് ഉപവകഭേദം രാജ്യത്ത് ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്നത് സംസ്ഥാന ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക