സപ്ലൈകോയുടെ ക്രിസ്മസ് വിപണികൾ സംസ്ഥാനത്ത് ഡിസംബർ 21 മുതൽ ആരംഭിക്കും. 21ന് തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ക്രിസ്മസ് വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. സബ്സിഡി ഇനങ്ങൾ ആയ 13 സാധനങ്ങൾ ചന്തകളിൽ നിന്ന് ലഭിക്കും.
പൊതുജനങ്ങൾക്ക് വിലക്കുറവിൽ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ക്രിസ്മസ് ചന്തകൾ ആരംഭിക്കുന്നത്. ക്രിസ്മസ് വിപണിയിലേക്കുള്ള സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി ശനിയാഴ്ച പൂർത്തിയായി.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശ്ശൂർ ജില്ലാ ചന്തകളും തിരുവനന്തപുരത്തിന് പുറമേ ഉണ്ടാകും. സപ്ലൈകോയുടെ സംസ്ഥാനത്തെ 1600ഓളം ഔട്ട്ലെറ്റുകളിൽ സാധനങ്ങളുടെ വിൽപ്പന നടക്കും. ഹോർട്ടി കോർപ്പിന്റെയും മിൽമയുടെയും സ്റ്റാളുകളും ജില്ലാ ചന്തകളിൽ ഉണ്ടാകും.
സബ്സിഡി ഇതര സാധനങ്ങൾക്ക് ഓണച്ചന്തകൾക്ക് സമാനമായി ഓഫറുകൾ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഡിസംബർ 30നാണ് ചന്തകൾ അവസാനിക്കുക. അതേസമയം സർക്കാർ ക്രിസ്തുമസ് പുതുവത്സര ചന്തകൾ വേണ്ടെന്നു വെച്ചതായി ചില മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചത് വാസ്തവാവിരുദ്ധമാണ് എന്നും വിപണി ഇടപെടലിന്റെ ഭാഗമായി ഉത്സവകാലത്ത് നടത്തുന്ന സപ്ലൈകോ ചന്തകൾക്ക് ഇത്തവണയും മാറ്റമില്ലെന്നും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു.
വെള്ള കാർഡ് ഉടമകൾക്ക് ക്രിസ്തുമസിന് റേഷൻ കട വഴി ആറു കിലോ അരി വീതം നൽകി തുടങ്ങിയതായും നീല കാർഡുകാർക്ക് കൂടിയ വിലയ്ക്ക് വാങ്ങി അധിക അരി ലഭ്യമാക്കുന്നതായും മന്ത്രി അറിയിച്ചു. 44 ലക്ഷം കാർഡ് ഉടമകൾ ശനിയാഴ്ച വരെയും റേഷൻ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയതായും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക