ഉത്തരകൊറിയ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വോന്‍സാന്‍-കല്‍മ തീരദേശ ടൂറിസ്റ്റ് സോണിന്റെ നിര്‍മാണം പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പോലെ ബീച്ചുകളും കൂറ്റന്‍ ഹോട്ടലുകളുമെല്ലാം നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രമായി ഈ സോണിനെ മാറ്റാനാണ് തീരുമാനം. വിദേശ സഞ്ചാരികളെ ഉള്‍പ്പടെ രാജ്യത്തെക്ക് ആകര്‍ഷിക്കാനാണ് ഉത്തരകൊറിയയുടെ നീക്കം.
ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തുള്ള പ്രദേശത്താണ് വോന്‍സാന്‍-കല്‍മ തീരദേശ ടൂറിസ്റ്റ് സോണ്‍ നിര്‍മിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ കൂടിയാണ് ഈ നീക്കം. 2018ല്‍ പൂര്‍ത്തീകരിക്കാനിരുന്ന പദ്ധതി കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയായിരുന്നു. നിലവില്‍ ഈ പ്രദേശം പാഴ് വസ്തുക്കളും മറ്റും നിറഞ്ഞ് കിടക്കുകയാണ്. 2024 ക്രിസ്മസോടെ ഈ ബീച്ച് റിസോര്‍ട്ട് സോണ്‍ തുറക്കാനാണ് തീരുമാനം.
രാജ്യത്തെത്തുന്ന വിദേശസഞ്ചാരികള്‍ക്കുള്ള ഒരു സമ്പൂര്‍ണ വിനോദസഞ്ചാര കേന്ദ്രമായാണ് ഭരണാധികാരിയായ കിം ജോങ് ഉന്‍ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികളെയാണ് കിം പ്രധാനമായും ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സര്‍ക്കാരിന്റെ കര്‍ശനമായ നിയന്ത്രണത്തിലാണ് ഉത്തരകൊറിയയില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൊറിയന്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ കമ്പനി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് ഇതിനുള്ള അനുമതിയുള്ളത്.
സാങ്കേതികമായി ഏത് രാജ്യത്ത് നിന്നുള്ള സഞ്ചാരിക്കും ഉത്തരകൊറിയ സന്ദര്‍ശിക്കാം. എന്നാല്‍ ഉത്തരകൊറിയയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വലിയൊരു വിഭാഗവും ചൈനീസ് പൗരന്മാരാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തുന്നത് നിലവില്‍ വളരെ കുറവാണ്. വിദേശ സഞ്ചാരികളും തദ്ദേശീയരും തമ്മിലുള്ള ഇടപെടലുകള്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്‍സിയും സര്‍ക്കാരും അനുമതി നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ മാത്രമേ വിദേശികള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക