ഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ ഉപവകഭേദമായ ജെ.എന്‍ 1 ന്റെ വ്യാപനമുണ്ടെങ്കിലും ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ഇന്ത്യ സാര്‍സ് കൊവിഡ്-2 ജീനോമിക് കണ്‍സോര്‍ഷ്യം മേധാവി എന്‍.കെ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസുകളും സ്വീകരിച്ചവര്‍ വീണ്ടും ബൂസ്റ്റര്‍ വാക്സിന് സ്വീകരിക്കേണ്ട ആവശ്യമില്ല.
60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും മാത്രമാണ് ബൂസ്റ്റര്‍ എടുക്കേണ്ടത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ ഒരു ശതമാനത്തിലും താഴെയാണ് പുതിയ ജെ.എന്‍.1 ഉപവകഭേദമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തില്‍ വീണ്ടും ഒമിക്രോണിന്റെ ഉപവകഭേദത്തില്‍പ്പെട്ട ജെഎന്‍ 1 സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിലായി നാല് പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍ 1.
സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക