പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് 39 ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ്. ഇത്തവണ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി. ഡിസംബര്‍ 25 വരെയുള്ള മൊത്തം വരുമാനം 204,30,76,704 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 222.98 കോടിയായിരുന്നു.
അതേസമയം, കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്പോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. അരവണ വില്പനയില് 96.32 കോടി രൂപയും അപ്പം വില്പനയില് 12.38 കോടി രൂപയും ലഭിച്ചു. മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണ് ദര്‍ശനം നടത്തിയത്.
ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്കു സൗജന്യമായി ഭക്ഷണം നല്കി. പമ്പാ ഹില്‍ടോപ്പില്‍ രണ്ടായിരം ചെറുവാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തില്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. പരിമിതികള്‍ക്കിടയിലും വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ ശബരിമല തീര്‍ഥാടകര്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്ഡിനായെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക