ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ഉപവകഭേദത്തിന്റെ ജെഎന്‍.1 കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങല്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. പൊതുസ്ഥലത്ത് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗബാധിതരായ വ്യക്തികള്‍ക്കായി ഏഴ് ദിവസത്തെ ഹോം ഐസൊലേഷന്‍, രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്ദേശതത്തില് പറയുന്നത്.
ചൊവ്വാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പ്രായമായവരോടും രോഗങ്ങളുള്ളവരോടും മുന്‍കരുതല്‍ വാക്സിന് സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രത്തില്‍ നിന്ന് 30,000 ഡോസ് കോര്‍ബെവാക്സ് വാക്സിന് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം, പുതുവത്സരാഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തുന്നില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
എന്നാല്‍ പുതുവത്സരാഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് ബാധിതരായ വ്യക്തികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെങ്കില്‍ ഒരാഴ്ച വീട്ടില്‍ ഐസൊലേഷനില്‍ കഴിയണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരാഴ്ച നിര്‍ബന്ധിത കാഷ്വല്‍ ലീവ് നല്‍കണം, അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ആശുപത്രിയില്‍ പ്രവേശന കാലയളവിലേക്ക് പ്രത്യേക അവധി നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക