സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രാലയം രംഗത്ത്. ഡീപ്ഫേക്കുകളിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രം നിലവിലുള്ള ഐടി നിയമങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഐടി നിയമങ്ങൾക്ക് കീഴിൽ വ്യക്തമാക്കിയിരിക്കുന്ന നിരോധിത ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിർബന്ധിതമാണെന്നാണ് പ്രധാനമായും നിർദ്ദേശത്തിൽ പറയുന്നത്. അതേസമയം ഐടി നിയമങ്ങളിലെ റൂൾ 3(1)(ബി) പ്രകാരം ശരീര സ്വകാര്യതയും അശ്ലീല ഉള്ളടക്കവും ഉൾപ്പെടെ മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കുന്ന ഉള്ളടക്കം പങ്കിടുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു.
പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് രജിസ്ട്രേഷൻ സമയത്ത് തന്നെ അത്തരം നിരോധിത ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കണം. ഉപയോക്താക്കൾ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യുമ്പോഴോ അതിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യുമ്പോഴെല്ലാം അവർക്ക് പതിവായി സന്ദേശങ്ങൾ അയയ്ക്കേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഐടി നിയമങ്ങൾ ലംഘിക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക