കൊച്ചിയിൽ 10 വയസ്സുകാരിയായ മകൾ വൈഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ അച്ഛനുമായ സനു മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 70 വയസ്സുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി മുഖവിലക്കെടുത്തില്ല.
വിവിധ വകുപ്പുകളിലായി 28 വർഷം തടവും 1,70,000 രൂപ പിഴയുമാണ് കോടതി സനുമോഹന് ശിക്ഷയായി വിധിച്ചത്. എറണാകുളം പോക്സോ കേസ് ജഡ്ജ് കെ സോമൻ വിധി പറഞ്ഞ കേസിൽ പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. കളമശ്ശേരി മുട്ടാർ പുഴയിൽ 10 വയസ്സ് കാരിയായ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയത് 2021 മാർച്ച് 21നായിരുന്നു.
മകളെ കൊലപ്പെടുത്തി കടബാധ്യത മൂലം പിതാവ് ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം എങ്കിലും പിതാവിന്റെ മൃതദേഹത്തിനായി നടത്തിയ തെരച്ചിൽ വെറുതെയായതിനെത്തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മകൾ വൈഗയെ പുഴയിലെറിഞ്ഞ് സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് വ്യക്തമായത്.
കർണാടകയിലെ കാർവാറിൽ നിന്ന് ഒരു മാസത്തെ തിരച്ചിലിനൊടുവിൽ സനുമോഹന് പിടിയിലായതോടെയാണ് മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛന്റെ ലക്ഷ്യം എന്നും ഇതിനായി ഇയാൾ നടത്തിയ കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്. മകൾക്ക് മദ്യം നൽകിയശേഷം ശ്വാസം ഒട്ടിച്ച് കൊലപ്പെടുത്തി ഇയാൾ പുഴയിൽ തള്ളുകയായിരുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, എന്നീ വകുപ്പുകൾക്ക് പുറമേ നിരവധി കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. തൃക്കാക്കര പോലീസ് 240 പേജ് ഉള്ള കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി വിധിച്ചു. മുന്നൂറോളം സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ സനുമോഹന്റെ ഭാര്യ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അപ്പാർട്ട്മെന്റിലെ താമസക്കാർ എന്നിവരടക്കം ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക