ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ നിരോധിക്കാനുള്ള യുപി സർക്കാരിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ നോട്ടീസ്. യുപി സർക്കാർ ഹലാൽ സർട്ടിഫിക്കേഷനോടുകൂടിയ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവ നിരോധിച്ചു കൊണ്ട് നേരത്തെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ഈ വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് സുപ്രീംകോടതി ഇപ്പോൾ സർക്കാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞവർഷം നവംബർ 18നാണ് യുപിയിലെ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണറുടെ ഓഫീസ് ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
ജമിയത്ത് ഉലമ-ഇ- മഹാരാഷ്ട്രയും ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ആണ് വിജ്ഞാപനത്തിനെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇസ്ലാം മതത്തിന് നേരായ ആക്രമണം എന്നാണ് സർക്കാർ വിജ്ഞാപനത്തെ ഹലാൽ ഇന്ത്യ വിശേഷിപ്പിച്ചത്. സർക്കാർ ഉത്തരവനുസരിച് ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യരുത് എന്നാണ് നിർദ്ദേശം.
പ്രത്യേക അജണ്ടയുടെ ഭാഗമായി മതവികാരത്തിന്റെ മുതലെടുപ്പായാണ് ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക