ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന് ഭക്തർക്ക് തിരക്കില്ലാതെ യാത്ര ചെയ്യുന്നതിനായി സൗകര്യമൊരുക്കി കെഎസ്ആർടിസി. മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
നാല് ബാരിക്കേഡുകൾ സ്ഥാപിച്ചായിരിക്കും ബസിന്റെ ഉള്ളിലേക്ക് കയറുന്നതിന് സൗകര്യമൊരുക്കുക. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് ഗതാഗത മന്ത്രി ഇക്കാര്യം അറിയിച്ചത്.
പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസ്സുകളിൽ ആളുകൾ നിറഞ്ഞുകഴിഞ്ഞാൽ അവ നിലക്കൽ ബസ്റ്റാൻഡിൽ കയറേണ്ടതില്ലെന്നും ബസ്സിൽ ആളുകൾ നിറഞ്ഞിട്ടില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലക്കലിൽ കയറണമെന്നും നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വിവിധ ഭാഷകളിൽ ഈ വിവരം ജനങ്ങളിൽ എത്തിക്കുന്നതിന് ബോർഡുകൾ സ്ഥാപിക്കുകയും അനൗൺസ്മെന്റ് സംവിധാനം ഒരുക്കുകയും ചെയ്യും എന്നും നിലക്കലിലെ റോഡുകളിലെ കുഴികൾ അടിയന്തിരമായി അടയ്ക്കുന്നതിന് ദേവസ്വം ബോർഡിനോട് നിർദ്ദേശിക്കുകയും ചെയ്തു.
എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെഎസ്ആർടിസി ബസ്സുകൾ തിരക്കുകളിൽ പിടിച്ചിടരുത്, ബസ് വന്നെങ്കിൽ മാത്രമേ തിരക്ക് നിയന്ത്രിക്കാനാവു എന്നും പിടിച്ചിടേണ്ട സാഹചര്യം ഉണ്ടായാൽ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ പോലീസ് വാഹനം പോകുന്നതിന് അവസരം ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആർടിസി ഡ്രൈവർമാർക്കും ദീർഘദൂര ബസ്സുകളിലെ ഡ്രൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക