ഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കര്‍ണാടകയുടെ നിശ്ചലദൃശ്യവും ഒഴിവാക്കി. കര്‍ണാടക സമര്‍പ്പിച്ച എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡ സമൂഹത്തെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ണാടകയുടെ ചരിത്രവും ബെംഗളൂരു വികസനവും സംസ്ഥാനം സമര്‍പ്പിച്ച മാതൃകകളിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിച്ചില്ല. കര്‍ണാടകയ്ക്ക് അര്‍ഹതപ്പെട്ടതുപോലും കേന്ദ്രം തരുന്നില്ല. ബിജെപിയുടെ രാഷ്ട്രീയ കളിയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യത്തിനും ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം തുടങ്ങി മറ്റ് കേരളത്തിന്റ വികസന പദ്ധതികളടക്കം വിളിച്ചുപറയുന്ന പത്ത് മാതൃകകളാണ് കേരളം നല്‍കിയിരുന്നത്. എന്നാല്‍ ഇവ കേന്ദ്രം അംഗീകരിച്ചില്ല. ഇതിനു പിന്നാലെയാണ് കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിനും അനുമതി നിഷേധിച്ചത്.
റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഭാരത് പര്‍വില്‍ അവതരിപ്പിക്കാം എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം കേരളത്തിന് നിശ്ചലദൃശ്യം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. 2022ലും 2020ലും കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക