ശ്രീനഗര്‍: പൂഞ്ച്, രജൗരി മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന് സര്‍വശക്തി എന്ന പേരിലാണ് വന്‍തോതിലുള്ള സൈനിക നടപടി. പിര്‍ പഞ്ചല്‍ റേഞ്ചുകളുടെ ഇരുവശത്തും ഓപ്പറേഷന് സര്‍വശക്തി ആരംഭിക്കും.
ജമ്മു കശ്മീരിലെ സുരക്ഷയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. സൈനിക ആസ്ഥാനത്ത് നിന്നും നോര്‍ത്തേണ്‍ കമാന്‍ഡില്‍ നിന്നും ഭീകരര്‍ക്കെതിരെ സുരക്ഷാ സേന നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ആര്‍മി, സ്റ്റേറ്റ് ഏജന്‍സികള്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവ പാക് പദ്ധതികളെ തടയാന്‍ പരസ്പരം അടുത്ത ഏകോപനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
രജൗരി-പൂഞ്ച് പ്രദേശം കഴിഞ്ഞ വര്‍ഷം ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. പിര്‍ പഞ്ചല്‍ റേഞ്ചില്‍ വര്‍ദ്ധിച്ചുവരുന്ന ഭീകരവാദം ആശങ്കയുളവാക്കുന്ന വിഷയമായി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ തന്നെ ഉയര്‍ത്തിക്കാട്ടിയിരുന്നു. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകള്‍ക്ക് നിയന്ത്രണ രേഖയില്‍ (എല്‍ഒസി) നിന്ന് പിന്തുണ ലഭിക്കുന്നത് തുടരുന്നുവെന്നും ഇതാണ് തീവ്രവാദികള്‍ക്ക് ശക്തി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക