കണ്ണൂർ: കല്യാണാഘോഷം അതിരുവിട്ടതിൽ വരനെതിരെ കേസെടുത്തത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ അടക്കം 25 പേർക്കെതിരെ പോലീസ് കേസെടുത്തു.
കണ്ണൂർ വാരം ചതുരക്കിണറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാദമായ വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ റിസ്വാനും ചതുരക്കിണർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള നിക്കാഹ് നടന്നത് ശനിയാഴ്ച.
ഞായറാഴ്ച വരനും സംഘവും വധുവിന്റെ വീട്ടിലെ സൽക്കാരത്തിനായി എത്തിയപ്പോഴാണ് ആഘോഷം അതിരുവിട്ടത്. മുണ്ടയാട് മുതൽ അലങ്കരിച്ച ഒട്ടകത്തിനു മുകളിൽ പുഷ്പകിരീടം ചൂടിയായിരുന്നു വരന്റെ യാത്ര. നൃത്തച്ചുവടുകളോടെ ഗതാഗതം തടസ്സപ്പെടുത്തി സുഹൃത്തുക്കളും വാദ്യമേളങ്ങളും, പടക്കം പൊട്ടിക്കലും.
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. തുടർന്ന് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി. വരനോടെപ്പമുള്ള രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നു, ഗതാഗത തടസ്സം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക